ന്യൂഡൽഹി: 2024 ലെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്നായി പരീക്ഷയെഴുതിയ 1,563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്ക് പുനഃപരീക്ഷയെഴുതാൻ അവസരം നൽകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പരീക്ഷയുടെ സുതാര്യത നിലനിർത്തുന്നതിനു വേണ്ടിയാണ് തീരുമാനമെന്നും കേന്ദ്രം അറിയിച്ചു.
പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ‘ഫിസിക്സ് വാല’ സിഇഒ അലഖ് പാണ്ഡെയുടെയും ഗ്രേസ് മാർക്ക് നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർഥികളുടെയും ഹർജികളാണ് കോടതി വ്യാഴാഴ്ച പരിഗണിച്ചത്.