Hemant Soren , Champai Soren
Hemant Soren , Champai Soren

ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍; ചംപയ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

നേരത്തേ, ഹേമന്ത് സോറന്‍റെ ഭാര്യ കൽപ്പനയെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു അഭ്യൂഹം.

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഹേമന്ത് സോറനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റ് കസ്റ്റഡിയിലെടുത്തു. തൊട്ടുപിന്നാലെ ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച, ഗതാഗത മന്ത്രിയും മുതിർന്ന നേതാവുമായ ചംപയ് സോറനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. രാജ്ഭവനിൽ ഗവർണറെ കണ്ട ചംപയ് സോറൻ 43 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടു.

രണ്ടു ദിവസമായി ഹേമന്ത് സോറനെ ചുറ്റിപ്പറ്റി നടന്ന നാടകമാണ് ഇന്ന് പുതിയ തലത്തിലെത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നു " മുങ്ങിയ' ഹേമന്ത് സോറൻ ചൊവ്വാഴ്ച റാഞ്ചിയിൽ പൊങ്ങിയിരുന്നു. ഇന്ന് തന്‍റെ വസതിയിലെത്തിയ ഏഴംഗ ഇഡി സംഘത്തിന്‍റെ ചോദ്യം ചെയ്യലിനോടു സഹകരിച്ച അദ്ദേഹം അറസ്റ്റ് ഉറപ്പായതോടെ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി. തുടർന്നാണു മുതിർന്ന നേതാവ് ചംപയ് സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തെന്ന് ജെഎംഎം എംപി മഹുവ മാജി അറിയിച്ചത്. ഝാർഖണ്ഡ് സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിൽ ഹേമന്തിന്‍റെ അച്ഛൻ ഷിബു സോറനൊപ്പം പ്രവർത്തിച്ച നേതാവാണ് സാരായ് കേലേ- ഖർസാവൻ സ്വദേശി ചംപയ് സോറൻ. കർഷക പശ്ചാത്തലത്തിൽ നിന്നെത്തിയ അദ്ദേഹം സോറൻ കുടുംബത്തിന്‍റെ വിശ്വസ്തനാണ്. നേരത്തേ, ഹേമന്ത് സോറന്‍റെ ഭാര്യ കൽപ്പനയെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു അഭ്യൂഹം.

2020– 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്‍റെ ചുമതലയുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കള്ളപ്പണക്കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹേമന്ത് സോറന്‍റെ ഡൽഹിയിലെ വസതിയിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു.