ബംഗളൂരു: ചന്ദ്രയാൻ- 3 ലാൻഡർ ഇനി മുതൽ വഴികാട്ടി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ തുടരുന്ന വിക്രം എന്നറിയപ്പെടുന്ന ലാൻഡർ ഇനി മുതൽ സ്ഥിരം ലൊക്കേഷൻ മാർക്കറായി നില നിൽക്കുമെന്ന് ഇസ്രൊ അറിയിച്ചു. ലാൻഡറിനുള്ളിലെ ലേസർ റിട്രോറിഫ്ലക്റ്റർ അറേയാണ് ( എൽആർഎ) ഇതിനായി സഹായിക്കുക. നാസ നിർമിച്ച ലൂണാർ റികണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള സിഗ്നലുകൾ എൽആർഎ സ്വീകരിച്ചതോടെയാണ് ഇനി മുതൽ വഴി കാട്ടിയായി പ്രവർത്തിക്കാനാകുമെന്ന് ഉറപ്പായത്. 2023 ഡിസംബർ 12നാണ് എൽആർഎ നാസയിൽ നിന്നുള്ള സിഗ്നലുകൾ വിജയകരമായി സ്വീകരിച്ചത്.
അലൂമിനിയം ഫ്രെയിമിൽ സജ്ജമാക്കിയ ഉപകരണത്തിൽ മൂന്നു കോണുകളുള്ള എട്ട് ചെറുകണ്ണാടികൾ സജ്ജീകരിച്ചിട്ടുണ്ട്. ഏതു വശത്തു നിന്നും വരുന്ന പ്രകാശത്തെ ഇവ പ്രതിഫലിപ്പിക്കും. ഇവയുടെ പ്രവർത്തനത്തിനായി യാതൊന്നും ആവശ്യമില്ല. പതിറ്റാണ്ടുകളോളം ഇവ നില നിൽക്കും. രണ്ടിഞ്ച് മാത്രമാണ് ഇവയുടെ വലിപ്പം. നിലവിൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന് സമീപം ലഭ്യമായ ഏക എൽആർഎ ചന്ദ്രയാൻ -3യിലേതാണ്.
ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഇവ ഏറെ സഹായകമാകും. ലാൻഡറിൽ നിന്ന് ഇത്ര ദൂരം എന്ന രീതിയിൽ ദിശ കണക്കാക്കി പേടകങ്ങൾ ഇറക്കാനും സാധിക്കും. ചന്ദ്രന്‍റെ ഭ്രമണം, പരിക്രമണം, ഗുരുത്വാകർഷണം, ആന്തരിക ഘടന എന്നിവയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും.
നിലവിൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി എന്ന ഗർത്തത്തിനു സമീപത്തുള്ള സമതല പ്രദേശത്താണ് ലാൻഡർ ഉള്ളത്. 2023 ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.