
ന്യൂഡൽഹി: ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നു പ്രജ്ഞാൻ റോവർ വേർപ്പെട്ടു. ഇനി വരുന്ന 14 ദിവസങ്ങളാണ് റോവർ ചന്ദ്രനിൽ പഠനം നടത്തുക. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വാർത്ത പങ്കുവച്ചത്. ലാൻഡിങ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്.
ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാണ് റോവർ നീങ്ങുന്നത്. ചന്ദ്രയാനിലെ പ്രജ്ഞാൻ റോവറിന്‍റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ പേരും പതിഞ്ഞത്.
ലാൻഡർ ഇറങ്ങിയതിനാൽ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നു. തുടർന്ന് പൊടി മാറിയതിന് ശേഷമാണ് റോവർ പുറത്തേക്കിറങ്ങിയത്. ഒരു ചാന്ദ്ര ദിനം മാത്രമാണ് ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ്. ഭൂമിയിലെ കണക്കു പ്രകാരം ഇത് 14 ദിവസമാണ്. സെക്കൻഡിൽ ഒരു സെന്‍റീമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പ്രജ്ഞാൻ, നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്‍റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും. ചന്ദ്രന്‍റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്കു ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം. ചാന്ദ്രദിനം അവസാനിച്ച് രാത്രിയാകുന്നതോടെ ഇവിടത്തെ തണുപ്പ് അതിമാരകമായിരിക്കും. ഒരു രാത്രി അതിജീവിച്ചാലും പിന്നീട് പരമാവധി ഒരു ദിവസം കൂടിയേ റോവർ പ്രവർത്തിക്കൂ.
41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ബുധനാഴ്ച വൈകിട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ 3 യിലെ ലൂണാര്‍ മൊഡ്യൂളില്‍ വിക്രം ലാന്‍ഡര്‍, 26 കിലോ ഭാരമുള്ള പ്രജ്ഞാൻ റോവര്‍ എന്നിവ അടങ്ങിയിരിക്കുന്നു.