ബംഗളൂരു: ചാന്ദ്രരാത്രിയെത്തുടർന്ന് "ഉറക്കത്തിലായ' ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡറിനെയും റോവറിനെയും ഉണർത്തുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി. ഇസ്രൊയുടെ സ്പെയ്സ് ആപ്ലിക്കേഷൻ സെന്‍റർ ഡയറക്റ്റർ നീലേഷ് ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച പ്രവർത്തനസജ്ജമാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ അതു മാറ്റിവയ്ക്കുകയാണെന്നും അദ്ദേഹം.
ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിലെ ശിവശക്തി പോയിന്‍റിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ടിന് റോവറും നാലിന് ലാൻഡറും സ്ലീപ് മോഡിലേക്കു മാറി. ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ സംരക്ഷണത്തിനുവേണ്ടി ഇവ സ്ലീപ് മോഡിലേക്കു മാറ്റിയത്. പൂജ്യത്തിനും താഴെ 180 ഡിഗ്രിവരെയെത്തുന്ന ചന്ദ്രനിലെ രാത്രി താപനിലയെ അതിജീവിക്കാൻ ഇവയ്ക്കാകുമോ എന്ന് ഉറപ്പില്ല.
എന്നാൽ ഈ ആവസ്ഥ പിന്നിട്ട ശേഷം ബുധനാഴ്ചയാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്തിത്തുടങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂര്യപ്രകാശം ഏറ്റവും തീവ്രമായ അവസ്ഥയിൽ എത്തും. ഈ സമയത്ത് മൊഡ്യൂളുകളിലെ സൗരോർജ പാനലുകൾ പ്രവർത്തിപ്പിച്ച് അവയെ സ്ലീപ് മോഡിൽ നിന്ന് പുറത്തെത്തിക്കാനായിരുന്നു ഐഎസ്ആർഒ ശ്രമിച്ചത്. എന്നാൽ ഈ ദൗത്യം മാറ്റിവയക്കുകയായിരുന്നു. വിക്രമും പ്രജ്ഞാനും ഉണരുന്നതോടെ ചന്ദ്രയാൻ 3ന്‍റെ രണ്ടാംഘട്ടത്തിനു തുടക്കമാകുമെന്നു കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.