
ന്യൂഡൽഹി: വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് ബിജെപി വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളിൽ മാറ്റം വരുത്തി.
ബി. സഞ്ജയ് കുമാറിനു പകരം കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡിയെ തെലങ്കാന ഘടകം പ്രസിഡന്‍റായി നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമിതി കൺവീനറായി തെലങ്കാനയിലെ ആദ്യ ധനമന്ത്രി ഇ. രാജേന്ദറിനെയും നിയോഗിച്ചു. കെ. ചന്ദ്രശേഖര റാവുവിനന്‍റെ തെലങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് 2021ലാണ് രാജേന്ദർ ബിജെപിയിലെത്തിയത്.
ആന്ധ്ര പ്രദേശിലെ ബിജെപി പ്രസിഡന്‍റായി തെലുങ്കുദേശം പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായി എൻ.ടി. രാമറാവുവിന്‍റെ മകൾ ഡി. പുരന്ദരേശ്വരിയെയും നിയമിച്ചിട്ടുണ്ട്.
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുനിൽ ഝാക്കറാണ് പഞ്ചാബിൽ പുതിയ പാർട്ടി അധ്യക്ഷൻ. ഝാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ബാബുലാൽ മറാണ്ഡി അവിടെ പാർട്ടി അധ്യക്ഷനാകും.
ആന്ധ്ര പ്രദേശ് സംസ്ഥാന വിഭജനത്തിനു മുൻപുള്ള അവസാന മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡിയെ ബിജെപി ദേശീയ അംഗമാക്കി.
പാർട്ടി സംസ്ഥാന അധ്യക്ഷൻമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള ദേശീയ നേതാക്കളുടെയും യോഗം വെള്ളിയാഴ്ച ചേരാനും നിശ്ചയിച്ചിട്ടുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും ഇതിൽ പങ്കെടുക്കും.