റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലാണ് സംഭവം. വനത്തിലേക്ക് വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ നക്സൽ വിരുദ്ധ ഓപ്പറേഷന് പോവുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
ബിജാപുർ, ദന്തേവാഡ, സുക്മ ജില്ലകൾ മാവോയിസ്റ്റ് കോട്ടകളായാണ് കണക്കാക്കപ്പെടുന്നത്. തലസ്ഥാനമായ റായ്പുരിന് 450 കിലോമീറ്റർ അകലെയുള്ള പിഡിയ ഗ്രാമത്തിനു സമീപമുള്ള വനം സുരക്ഷാസേന വളയുന്നതിനിടെയാണ് നക്സലൈറ്റുകൾ വെടിയുതിർത്തത്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പുണ്ടാവുകയായിരുന്നു. നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇവരെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.