ഛത്തിസ്ഗഡിൽ 9 നക്സലുകൾ കീഴടങ്ങി
ഛത്തിസ്ഗഡിൽ 9 നക്സലുകൾ കീഴടങ്ങി
ധംതരി: ഛത്തിസ്ഗഡിലെ ധംതരിയിൽ ഒമ്പതു നക്സലുകൾ കീഴടങ്ങി. തലയ്ക്ക് 47 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റുകളാണ് രക്ഷാസേന നടപടി ശക്തമാക്കിയതോടെ ആയുധമുപേക്ഷിച്ച് സമാധാനപാതയിലേക്കു വന്നത്. കീഴടങ്ങിയവരിൽ ഏഴു പേർ സ്ത്രീകളാണ്.
മെയിൻപുർ ലോക്കൽ ഗറില്ല സ്ക്വാഡിനു കീഴിലുള്ള നഗ്രി, സീതാനദി ഏരിയ കമമിറ്റിയംഗങ്ങളാണ് ഇവർ. കീഴടങ്ങിയവർക്ക് സംസ്ഥാന സർക്കാരിന്‍റെ പുനരധിവാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. തോക്കുകളടക്കം ആയുധങ്ങളും ഇവർ പൊലീസിനു കൈമാറി.
ഈ വർഷം ഇതുവരെ 189 നക്സലുകളാണ് പൊലീസ് നടപടി ഭയന്നു കീഴടങ്ങിയത്. കഴിഞ്ഞ 19ന് തലയ്ക്ക് 45 ലക്ഷം രൂപ വിലയിട്ടിരുന്ന ഒമ്പതു മാവോയിസ്റ്റുകൾ ഗരിയാബന്ദിൽ കീഴടങ്ങിയിരുന്നു. 2025ൽ 1500 പേരാണ് ആയുധമുപേക്ഷിച്ചത്. ഈ വർഷം മാർച്ച് 31നുള്ളിൽ രാജ്യം മാവോയിസ്റ്റ് മുക്തമാക്കാനാണു കേന്ദ്ര സർക്കാരിന്‍റെ തീരുമാനം.

