കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; കേസ് എൻഐഎ കോടതിയിലേക്ക്

ബജ്റംഗ്ദള്‍ വാദത്തെ അനുകൂലിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍
malayali nuns bail application rejected chhattisgarh sessions court

സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്

Updated on

ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ. കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളാണെന്നും ഇത് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലാത്തതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്നും സെഷൻസ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കേസ് എൻഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷൻസ് കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു.

ഈ ഉത്തരവിലാണ് കോടതിയിൽ ജാമ്യം നൽകരുതെന്ന ബജ്റംഗ്ദള്‍ വാദത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുകൂലിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യാപേക്ഷ നൽകേണ്ടിയിരുന്നത് സെഷൻസ് കോടതിയിലായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ ഇനിയും മത പരിവർത്തനങ്ങൾ ആവർത്തിക്കുമെന്നും നാട്ടിൽ കലാപം ഉണ്ടാകുമെന്നും ബജ്റംഗ്ദൾ അഭിഭാഷകനും വാദിച്ചു. ഇതോടൊപ്പം, ഇവർക്ക് ജാമ്യം നൽകരുതെന്ന് പൊലീസും വാദിച്ചിരുന്നു. ഇതോടെയാണ് കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റിയത്.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ഞായറാഴ്ച അറസ്റ്റിലായത്. ഇരുവരുമിപ്പോൾ ദുർഗിലെ ജയിലിലാണ്. ജോലി വാഗ്ദാനം ചെയ്ത് മൂന്നു പെൺകുട്ടികളെ മതപരിവർത്തനം നടത്തി കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.

logo
Metro Vaartha
www.metrovaartha.com