
പി. ചിദംബരം
File photo
ന്യൂഡൽഹി: തമിഴ്നാട്ടിലെ വോട്ടർ പട്ടികയിൽ ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം പേരെ അധികമായി ഉൾപ്പെടുത്താൻ നീക്കമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരിക്കാൻ നടപടിയാരംഭിച്ചതിനിടെയാണു ചിദംബരത്തിന്‍റെ ആരോപണം. തമിഴ്‌നാട്ടിലെ വോട്ടർമാർക്ക് അവർക്ക് ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും പുതിയ നീക്കം അതിനെതിരാണെന്നും ചിദംബരം പറഞ്ഞു.
എന്നാൽ, ആരോപണം തെരഞ്ഞെടുപ്പു കമ്മിഷൻ തള്ളി. വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണു ചിദംബരത്തിന്‍റെ ആരോപണമെന്നു കമ്മിഷൻ. തമിഴ്നാട്ടിലെ വോട്ടർ പട്ടികയിൽ ബിഹാറിലേതുപോലുള്ള പ്രത്യേക തീവ്ര പുനഃപരിശോധന ആരംഭിച്ചിട്ടില്ല. ബിഹാറിലെയും തമിഴ്നാടിലെയും വോട്ടർ പട്ടിക പരിഷ്കരണം ബന്ധിപ്പിക്കേണ്ടതുമില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ.
കുടിയേറ്റത്തൊഴിലാളികളെ സ്ഥിരമായി മറ്റിടങ്ങളിലേക്കു കുടിയേറിയെന്നു മുദ്രകുത്തി ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കില്ലെന്നു ചിദംബരം പറഞ്ഞിരുന്നു. എന്നാൽ, ബിഹാറിൽ നിന്നുള്ള ഒരാൾ തൊഴിൽ ആവശ്യത്തിനായി ചെന്നൈയിലെത്തി ദീർഘകാലമായി അവിടെ താമസിക്കുകയാണെങ്കിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് തടസമില്ലെന്നു കമ്മിഷൻ പറഞ്ഞു. കുടിയേറ്റത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരേ ഭരണകക്ഷിയായ ഡിഎംകെയും പ്രാദേശിക പാർട്ടികളും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമാണിതെന്നു ഡിഎംകെ ആരോപിക്കുന്നു.