

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി
ന്യൂഡൽഹി: വിരമിച്ച ശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. ഒരു കേസിലും തനിക്ക് സർക്കാരിൽ നിന്ന് സമ്മർദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ചീഫ് ജസ്റ്റിസായി വിരമിക്കാനിരിക്കെയാണ് ബി.ആർ. ഗവായിയുടെ പ്രതികരണം.
സുപ്രീം കോടതി കോളീജിയത്തിനെതിരേ പല ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സുതാര്യമായ സംഭവമാണ്. ഹൈക്കോടതി കൊളിജീയത്തിന്‍റെ അടക്കം റിപ്പോർട്ടുകൾ പരിഗണിച്ചാണ് തീരുമാനം. സർക്കാർ അംഗീകരിക്കാതെ തിരിച്ചയച്ച പേരുകൾ വീണ്ടും അയച്ച് അംഗീകരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയിലെ സ്വജനപക്ഷപാതം എന്ന ധാരണ തെറ്റാണ്. 10 അല്ലെങ്കിൽ 20 ശതമാനത്തിൽ കൂടുതൽ പേർ നിയമിക്കപ്പെടുന്നില്ല. പക്ഷേ അവർ യോഗ്യതയുള്ളവരാണെങ്കിൽ ഉപേക്ഷിക്കണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സമയപരിധി നൽകാൻ സുപ്രീം കോടതിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരോ തർക്കവും വ്യത്യസ്തമാണ്. ചില സമയങ്ങളിൽ രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ഗവർണർക്ക് തീരുമാനം എടുക്കാൻ കഴിയില്ല. ചില ബില്ലുകളിൽ ഒരു മാസം മതിയാകും. എല്ലാ കേസുകളും ഒരേ രീതിയിൽ കണക്കിലെടുക്കാൻ കഴിയില്ലെന്നും ഗവായ് പ്രതികരിച്ചു.