
ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ ജോയിന്‍റ് ആക്ഷൻ കമ്മിറ്റി സമ്മേളനം ശനിയാഴ്ച (Mar 22) ചെന്നൈയിൽ ചേരും. കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, പഞ്ചാബ് സംസ്ഥാന മുഖ്യമന്ത്രിമാരെയാണു ഡിഎംകെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കും. തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാരും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഒഡീഷയിലെ പ്രധാന പ്രതിപക്ഷമായ ബിജെഡിയുടെ പ്രതിനിധികളും യോഗത്തിനെത്തും.
ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്നാണ് സ്റ്റാലിനുൾപ്പെടെ മുഖ്യമന്ത്രിമാർ ചൂണ്ടിക്കാട്ടുന്നത്. സീറ്റിന് വേണ്ടിയല്ല അവകാശങ്ങൾക്കായാണ് പോരാട്ടം നടത്തുന്നതെന്ന് എം.കെ.സ്റ്റാലിൻ വ്യക്തമാക്കി. ജനരോഷം തിരിച്ചുവിടാൻ ഡിഎംകെ നടത്തുന്ന നാടകമാണ് ഈ യോഗമെന്ന് ബിജെപി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.
സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ന്യായമെന്നാണ് സിപിഎം നിലപാട്. കേരളത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻ.കെ. പ്രേമചന്ദ്രൻ എംപി, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.