
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
file image
പറ്റ്ന: ബിഹാറിലെ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. പിന്നാലെ തന്നെ ഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പറ്റ്ന ജില്ലയിലെ മൊകോമ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് പാമ്പിനെ കിട്ടയത്. ഏപ്രിൽ26 നായിരുന്നു സംഭവം.
ചത്ത പാമ്പിനെ കണ്ടതിനെ തുടർന്ന് ഭക്ഷണം വിതരണം ചെയ്യരുതെന്ന് കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നെന്നാണ് വിവരം.
500 കുട്ടികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്. കുട്ടികളുടെ ആരോഗ്യ നില മോശമായതിനെത്തുടർന്ന് പൊലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിക്ഷൻ റിപ്പോർട്ട് തേടി.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് രണ്ടാഴ്ച്ചയ്ക്കകം സമർപ്പിക്കാനാണ് എൻഎച്ച്ആർസി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യ നില സംബന്ധിച്ച റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.