
മോഹൻലാൽ
ന‍്യൂഡൽഹി: 71-ാമത് ദേശീയ ചലചിത്ര പുരസ്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അഭിനേതാക്കൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഡൽഹിയിലെ വിഗ‍്യാൻ ഭവനിൽ വച്ചാണ് ചടങ്ങ് നടന്നത്. ചലചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാൽ ഏറ്റുവാങ്ങി. മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ആശംസിച്ചത്.
ഇത്തവണ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും ഏറ്റുവാങ്ങി. ഉള്ളൊഴുക്ക് തന്നെയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി.
രാഷ്ട്രപതിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന വിജയരാഘവനും ഉർവശിയും
2018 എന്ന ചിത്രത്തിലെ മോഹൻദാസാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിലെ മിഥുൻ മുരളിയാണ് മികച്ച എഡിറ്റർ. നോൺ ഫീച്ചർ വിഭാഗത്തിലും മലയാളത്തിന് പുരസ്കാരമുണ്ട്. നേക്കൽ എന്ന ഡോക‍്യൂമെന്‍ററിക്ക് എം.കെ. രാംദാസ് പുരസ്കാരത്തിന് അർഹനായി.