

Air india express
ന്യൂഡൽഹി: നിർബന്ധിത ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വഴി ജർമനിയിലേക്ക് യാത്ര ചെയ്ത സംഭവത്തിൽ എയർ ഇന്ത്യ സിഇഒയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. സംഭവത്തിൽ ഏഴ് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ എയർലൈനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
സെപ്റ്റംബർ 12-നാണ് മന്ത്രാലയം എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. സെപ്റ്റംബർ 3, 4 തീയതികളിലായിരുന്നു വിമാനത്താവള സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിച്ച സംഭവം നടന്നത്.
അമൃത്സറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യയുടെ AI-1115 എന്ന ഹബ്ബ് ആൻഡ് സ്പോക്ക് വിമാനത്തിൽ പുലർച്ചെ 12.50-ഓടെയാണ് ഇന്ത്യൻ വംശജരായ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വിമാനത്താവളത്തിലെത്തിയത്. സുർജിത് സിങ്, ബൽവീന്ദർ കൗർ, ഗുരുദേവ് സിങ് എന്നിവരായിരുന്നു യാത്രക്കാർ. എന്നാൽ, ഇവർ അമൃത്സറിൽ നിന്നോ ഡൽഹിയിൽ നിന്നോ ഇമിഗ്രേഷൻ ക്ലിയറൻസ് നേടിയിരുന്നില്ല.
ആവശ്യമായ യാത്രാരേഖകളോ സുരക്ഷാ അനുമതിയോ ഇല്ലാതിരുന്ന ഇവരെ വഴിതെറ്റിച്ച് നേരിട്ട് അന്താരാഷ്ട്ര കണക്റ്റിങ് ബോർഡിങ് ഏരിയയിലേക്ക് കടത്തിവിട്ടു. തുടർന്ന് പുലർച്ചെ 1.45-ന് ഡൽഹിയിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനത്തിൽ യാതൊരുവിധ പരിശോധനകളുമില്ലാതെ ഈ മൂന്ന് യാത്രക്കാരും ജർമനിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് 5 പ്രധാനപ്പെട്ട ചട്ടലംഘനങ്ങൾ ഉണ്ടായതായി വ്യോമയാന മന്ത്രാലയത്തിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. വിമാനത്താവള സുരക്ഷയ്ക്ക് കനത്ത ഭീഷണിയുയർത്തുന്ന വിധത്തിലാണ് വിമാനക്കമ്പനി പെരുമാറിയതെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ നോട്ടീസിനെക്കുറിച്ച് എയർ ഇന്ത്യ ഇതുവരം ഔദ്യോഗിക പ്രതികരണം നടത്തിയട്ടില്ല.