
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി
ന്യൂഡൽഹി: വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. താൻ നടത്തിയ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്നും താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
മധ്യപ്രദേശിലെ ലോക പൈതൃക ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമായ ജവാരി ക്ഷേത്രത്തിൽ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനർനിർമിക്കാനും പുനസ്ഥാപിക്കാനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയതോടെയാണ് വിവാദമായത്.
“ഇത് പൂർണമായും പരസ്യ താൽപ്പര്യ ഹർജിയാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ ഭഗവാൻ വിഷ്ണുവിന്‍റെ ശക്തമായ ഭക്തനാണെന്ന് പറയുകയാണെങ്കിൽ, നിങ്ങൾ പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക," ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു.
ഈ വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അധികാരപരിധിയിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതുവരെ ഹർജിക്കാരന് ശിവക്ഷേത്രത്തിൽ പോയി ആരാധന നടത്താമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിധി പുറത്തു വന്നതിനു പിന്നാലെ, ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങൾക്കെതിരേ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചു. ഇത്തരം പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്ന് ഒരു കൂട്ടൽ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ആർ. ഗവായി വിശദീകരണവുമായി രംഗത്തെത്തിയത്.