
ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും
ഷിംല: ഹിമാചൽ പ്രദേശില്‍ മിന്നൽ പ്രളയം. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ഹോജിസ് ലുങ്പ നാല നദിയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ എച്ച്‌എഡിആർ സംഘത്തിന്‍റെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് വ്യാഴാഴ്ച സൈന്യം അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. ഋഷി ഡോഗ്രി താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. ഒരാൾക്ക് പരുക്കേറ്റു. വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടുത്തിയവരെ പൂഹിലെ സൈനിക ക്യാമ്പിലേക്കു മാറ്റിയിരിക്കുകയാണ്. എന്നാൽ ആശ്വാസമെന്നോണം സംഭവത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷിംലയിലെ ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്ന് ട്രൈലിങ് ഗ്രാമത്തിലും വെള്ളം കയറി. ഇതുമൂലം ദേശീയപാത മൂന്നിലൂടെയുള്ള ഗതാഗതം പൂർണമായും അടച്ചു. കുളു ജില്ലയിലെ ഭീംദ്വാരിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി. പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.