

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം (പ്രതീകാത്മക ചിത്രം)
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ജില്ലയിലെ ചാത്രൂ മേഖലയിൽ ശനിയാഴ്ച പുലർച്ചെയാണ് 2.30ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. ആളപായമില്ല. മിന്നൽ പ്രളയത്തെ തുടർന്ന് ചെനാബ് വാലിയിൽപ്പെടുന്ന കിഷ്ത്വർ, ദോഡ, രാംബാൻ എന്നീ ജില്ലകളിൽ എല്ലാ സ്കൂളുകളും അടച്ചു.
കിഷ്ത്വർ-ചാത്രൂ ദേശീയപാതയിൽ ഗതാഗത തടസം നേരിട്ടു. ചെളിയും പാറക്കല്ലുകളും നിറഞ്ഞ സ്ഥിതിയിലാണ് ദേശീയപാത. പ്രദേശത്ത് അരുവിക്ക് സമീപം നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ ഒഴുകിപ്പോയി. നിരവധി വീടുകൾക്കും കടകൾക്കും നാശനഷ്ടം നേരിട്ടു. ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. മേഘവിസ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കിഷ്ത്വർ ഡെപ്യൂട്ടി കമ്മിഷണർ പങ്കജ് കുമാർ ശർമയെ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.