

പാചകവാതകത്തിന് ഒറ്റയടിക്ക്993 രൂപ കൂട്ടി.
Representative image
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 993 രൂപ കൂട്ടി. ഇതോടെ ഭക്ഷണ സാധനങ്ങൾക്ക് ഉൾപ്പെടെ വൻ വിലക്കയറ്റവും ഉറപ്പായി.
കേരളത്തിൽ ഇപ്പോൾ കൊമേഴ്സ്യൽ എൽപിജി സിലിണ്ടറിന്‍റെ വില മൂവായിരം രൂപ കടന്നു. കൊച്ചിയിൽ ഏകദേശം 3,085 രൂപയാണ് വില. തിരുവനന്തപുരത്ത് 3,090 രൂപ. പ്രാദേശിക നികുതികളും ഗതാഗത ചെലവുകളും അനുസരിച്ച് വിവിധ ജില്ലകളിൽ വിലയ്ക്ക് വ്യത്യാസമുണ്ടാകും.
ഏപ്രിലിൽ രണ്ടായിരത്തിനു മുകളിൽ നിന്ന പാചകവാതക വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് മൂവായിരം കടന്നത്. ഇതോടെ ഹോട്ടലുകൾ, റെസ്റ്ററന്‍റുകൾ, ബേക്കറികൾ, കാറ്ററിങ് യൂണിറ്റുകൾ തുടങ്ങിയവ വലിയ പ്രതിസന്ധിയിലാകും. ഇവർ ആനുപമാതികമായി ഭക്ഷണവില വർധിപ്പിക്കുന്നതോടെ രാജ്യത്ത് വൻ വിലക്കയറ്റവും ഉണ്ടാകുമെന്ന് ഉറപ്പാണ്.
നാണ്യപ്പെരുപ്പം വർധിക്കാനും രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥ തന്നെ യുഎസും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണം ഇന്ത്യയിലെ സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ ബാധിക്കുന്നതിന്‍റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഇനി കാണാൻ പോകുന്നത്.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ആഗോള തലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് ഉണ്ടായ വില വർധനയും, ഇറക്കുമതി ചെയ്യാൻ നേരിടുന്ന ബുദ്ധിമുട്ടുകളും കാരണമാണ് വാണിജ്യ സിലിണ്ടറുകൾ വില കൂട്ടിയതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇതു ഗാർഹിക ഉപയോക്താക്കൾക്കും നേരിട്ടു ബാധകമാക്കാതെ പരമാവധി പിടിച്ചുനിർത്താനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമം.