
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു. സിലിണ്ടറിന് 7 രൂപയാണ് എണ്ണ വിതരണ കമ്പനികൾ വർധിപ്പിച്ചത്. അതേസമയം, ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന്‍റെ വില 1780 രൂപയായി.
സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ പെട്രോളിയം കമ്പനികൾ പതിവായി സിലിണ്ടറിന്‍റെ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്‍റെ വില വർധിച്ചത്.
തുടർച്ചയായി രണ്ടുതവണ വില കുറച്ച ശേഷമാണ് ഇത്തവണ വില വർധിപ്പിച്ചത്. ജൂണിൽ വാണിജ്യ സിലിണ്ടറിന്‍റെ വിലയിൽ 83 രൂപയുടെ കുറവാണ് വരുത്തിയത്. മെയ് മാസത്തിൽ 172 കുറച്ചതിന് പിന്നാലെയാണ് ജൂണിൽ 83 രൂപ കൂടി കുറച്ചത്.