ന്യൂഡൽഹി: തെക്കൻ ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിനെതിരേ ഡ്രോൺ ആക്രമണം. ഇന്ത്യൻ പതാകയേന്തിയ എംവി സായ് ബാബ എന്ന ക്രൂഡ് ഓയിൽ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരുക്കില്ല. 25 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച നടത്തിയ ആക്രമണത്തിനു പിന്നിൽ ഹൂതി ഭീകരരാണെന്ന് യുഎസ് ആരോപിച്ചിട്ടുണ്ട്.
ഇന്ത്യൻ നാവിക സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ കപ്പൽ ഇന്ത്യയിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. നോർവീജിയൻ കെമിക്കൽ/ ഓയിൽ ടാങ്കറിനെതിരേയും ആക്രമണമുണ്ടായി. ഒക്ടോബർ മുതൽ ചരക്കു കപ്പലുകൾക്കെതിരേ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേൽ ബന്ധമുള്ള കപ്പലിനെതിരേയും ആക്രമണമുണ്ടായി.
ഈ കപ്പലിൽ ഇന്ത്യക്കാരായ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇറാന്‍റെ പിന്തുണയോടെ ഹൂതികളാണ് ആക്രമണം നടത്തുന്നതെന്നാണ് യുഎസിന്‍റെ ആരോപണം.