

എൽപിജി ക്ഷാമം! 10 കിലോ സിലിണ്ടർ വിതരണം പരിഗണനയിൽ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് പ്രതിസന്ധി നേരിട്ടതോടെ പുതിയ നീക്കത്തിന് പെട്രോളിയം മന്ത്രാലയം. എൽപിജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാനാണ് നീക്കം. 14.2 കിലോ വരുന്ന എൽപിജി സിലിണ്ടറുകളിൽ 10 കിലോ നിറച്ച് വിതരണത്തിനെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുവഴി കൂടുതൽ ആളുകൾക്ക് സിലിണ്ടർ നൽകാനാവുമെന്നതിനാലാണ് ഇത്തരമൊരു നടപടി.
14.2 കിലോയുടെ സിലിണ്ടർ ഒരു കുടുംബത്തിന് ശരാശരി 35 മുതൽ 40 ദിവസം വരെ ഉപയോഗിക്കാനവും. 10 കിലോ ആക്കുന്നതോടെ സിലിണ്ടറിന്‍റെ ഉപയോഗം ഒരു മാസത്തേക്ക് ചുരുങ്ങും. ഇത് നടപ്പിലാക്കിയാൽ സിലിണ്ടറിന് പുറത്ത് ഇതിന്‍റെ അളവ് ലേബൽ ചെയ്ത് വയ്ക്കുകയും വില കുറയ്ക്കുകയും ചെയ്യും. കമ്പനികൾ ബോട്ടിലിങ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി നിയമപരമായ അനുമതികൾ വാങ്ങിയ ശേഷമാവും ഇത് നടപ്പാക്കുക.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഗാർഹിക എൽപിജി ക്ഷാമവും രൂക്ഷമായത്. ഇതോടെ എൽപിജി ബുക്കിങ് ഇടവേള 25ൽ നിന്ന് 45 ദിവസമായും വർധിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയെ തന്നെ ഇത് മോശമായി ബാധിക്കുന്നതിനിടെയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ നീക്കം.