

നസിയ ഖാൻ, രാഹുൽ ഗാന്ധി
ന‍്യൂഡൽഹി: മനുസ്മൃതി പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ പരാതി നൽകി ബിജെപി നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ നസിയ ഖാൻ. മനുസ്മൃതിയെ പറ്റി സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർ പ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിന്‍റെയും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെയും ചിത്രങ്ങൾ ഉപയോഗിച്ചതിൽ രാഹുലിനെതിരേ നസിയ വിമർശനം നടത്തി.
ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം മനുസ്മൃതി നിർബന്ധമായി വായിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ? എന്തിനാണ് ഇത് ചെയ്തതെന്ന് അയാൾ ഉത്തരം പറയണം. നസിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മനുസ്മൃതിയിലെ ഒരു അധ‍്യായം മാത്രം തെരഞ്ഞെടുത്ത് രാഹുൽ ഗാന്ധി പുരാതന ഗ്രന്ഥത്തെ അപകീർത്തിപ്പെടുത്താൻ വാക്കുകൾ വളച്ചൊടിച്ചുവെന്നും തെറ്റായ ധാരണ സൃഷ്ഠിക്കാൻ ശ്രമിച്ചുവെന്നുമാണ് നസിയ ഖാൻ ആരോപിക്കുന്നത്.
പുനെയിൽ വച്ച് നടന്ന ഛാത്രോം കി ഗൂഞ്ച് എന്ന വിദ‍്യാർഥി സംവാദ പരിപാടിക്കിടെയാണ് രാഹുൽ മനുസ്മൃതിയിലെ വരികൾ ഉദ്ധരിച്ച് പരാമർശം നടത്തിയത്.
ബാല‍്യത്തിൽ സ്ത്രീ പിതാവിനും, യൗവനത്തിൽ ഭർത്താവിനും, ഭർത്താവ് മരണപ്പെട്ടാൽ, പുത്രന്മാർക്ക് കീഴ്പ്പെട്ടിരിക്കണമെന്നുമാണ് മനുസ്മൃതിയിൽ പറയുന്നതെന്നും സ്ത്രീ ഒരിക്കലും സ്വതന്ത്രയാകരുതെന്ന് അതിൽ പറയുന്നുണ്ടെന്നും അത് ലജ്ജാകരമാണെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
അത്തരം വാക്കുകൾ ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഇപ്പോൾ ബിജെപി നേതാവ് പരാതി നൽകിയിരിക്കുന്നത്.