''10 വർഷമായി ഐസിയുവിൽ, ഏപ്രിൽ 21 ന് അന്തരിച്ചു'', തെരഞ്ഞെടുപ്പു കമ്മിഷന് ആദരാഞ്ജലികളർപ്പിച്ച് വിദ്യാർഥികൾ
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷന് ആദരാഞ്ജലികൾ അർപ്പിച്ച് ഡൽഹിയിൽ പ്രതിഷേധം. ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥികളാണ് ഇത്തരത്തിൽ പോസ്റ്റർ എഴുതി പ്രതിഷേധം അറിയിച്ചത്. പത്തുവർഷമായി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന കമ്മിഷന്‍റെ വേർപാട് ദുഃഖത്തോടെ അറിയിക്കുന്നു എന്നെഴുതി പോസ്റ്ററാണ് സ്ഥാപിച്ചിരിക്കുന്നത്.
‘സ്വാതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ 10 വർഷമായി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതോടെ 2024 ഏപ്രിൽ 21ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തരിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു’- എന്നാണ് പോസ്റ്ററിൽ ഉള്ളത്. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളും മാലയിട്ട ചിത്രങ്ങളും പോസ്റ്ററിലുണ്ട്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റു ചെയ്ത പോസ്റ്ററുകൾ നിമിഷനേരം കൊണ്ട് തന്നെ വൈറലായി. തെരഞ്ഞെടുപ്പു കമ്മിഷന് കേന്ദ്ര സർക്കാരിന് പ്രത്യേക പരിഗണന നൽകുന്നു എന്ന ആരോപണം നിലമിൽക്കെയാണ് വിദ്യാർഥികളുടെ പരസ്യ വിമർശനം ഉയർന്നിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്ററുകൾ ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.