ന്യൂഡൽഹി : ജെഡി(യു) വിട്ട് നിതീഷ് കുമാർ വീണ്ടും എൻഡിഎയിൽ ചേർന്നെന്ന അഭ്യുഹങ്ങളോട് പ്രതികരിച്ച് കോൺഗ്രസ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നിതീഷ് തിരക്കില്‍ ആണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു.
ഇന്ത്യാ സംഖ്യം വിട്ട് ബിജെപി നയിക്കുന്ന എന്‍.ഡി.എക്കൊപ്പം ചേരുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ജയറാം രമേശ്.
രണ്ടു വർഷം നീണ്ടു നിന്ന ആർജെഡി സഖ്യം അവസാനിപ്പിച്ചു കൊണ്ട് ബിജെപിയിലേക്ക് തിരിച്ചു വരുന്നതിന്‍റെ ഭാഗമായാണ് രാജി. അതേ ദിവസം തന്നെ ജെഡി(യു)- ബിജെപി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് അഭ്യൂഹം. രാവിലെ 10 മണിയോടെ രാജി സമർപ്പിച്ചതിനു ശേഷം വൈകിട്ട് 4 മണിയോടെ പുതിയ സർക്കാരിന്‍റെ മുഖ്യമന്ത്രിയായി അധികാരത്തിലേറാനാണ് നിതീഷ് തീരുമാനിച്ചിരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ബിഹാറിലെ മഹാസഖ്യം തകർച്ചയുടെ വക്കിലാണെന്നും കോൺഗ്രസ് നിരന്തരമായി ജെഡി(യു) വിനെ അപമാനിക്കുകയാണെന്നും പാർട്ടി നേതാക്കൾ ആരോപിക്കുന്നു.