
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഛത്തീസ്ഗഡിൽ ബിജെപിക്കെതിരേ പോരാട്ടം കടുപ്പിച്ച് കോൺഗ്രസ്. പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ബിജെപി നേതാക്കൾക്കെതിരേ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കും കോൺഗ്രസ് പരാതി നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർക്കെതിരെയാണ് തെരഞ്ഞെടുപ്പു കമ്മീന് പരാതി നൽകിയിരിക്കുന്നത്. ഇതിനു പുറമേ തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെരുമാറ്റച്ചട്ട ലംഘനവും കോൺഗ്രസ് ആരോപിച്ചു.
തെരഞ്ഞെടുപ്പു പ്രചരണത്തിനിടെയായിരുന്നു അമിത് ഷായുടേയും ഹിമന്ത വിശ്വശർമയുടേയും പരാമർശം. പ്രീണനത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് ഛത്തീസ്ഗഡിനെ നശിപ്പിക്കുകയാണ് ഭൂപേഷ് ബാഗെൽ, അവർ ബുനേശ്വർ സാഹുവിനെ കൊലപ്പെടുത്തിയെന്നും അദ്ദേഹത്തിന്‍റെ കൊലയാളികളെ വെളിച്ചത്തുകൊണ്ടുവരുമെന്നും അമിത്ഷാ പറഞ്ഞിരുന്നു. ബുനേശ്വർ സാഹുവിനോടുള്ള ബഹുമാനാർഥമാണ് പിതാവ് ഈശ്വർ സാഹുവിനെ ബിജെപി രംഗത്തിറക്കിയിട്ടുള്ളതെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
എതെങ്കിലും സ്ഥലത്തേക്ക് ഒരു അക്‌ബര്‍ വന്നാൽ, അയാൾ 100 അക്ബർമാരെ വിളിച്ചുവരുത്തും. അതുകൊണ്ട് കഴിയുന്നത്ര വേഗം അയാളെ മടക്കി അയക്കുക. അതല്ലെങ്കിൽ മാതാ കൗശല്യയുടെ ഭൂമി അശുദ്ധമാകും. ഗോത്ര വിഭാഗങ്ങളെ മതപരിവർത്തനം നടത്തുകയാണ്. അതിനെതിരെ ശക്തമുയർത്തുന്ന തങ്ങൾ മതേതര സർക്കാരാണെന്നാണ് അവകാശപ്പെടുന്നത്. ഈ രാജ്യം ഹിന്ദുക്കളുടേതാണ്. ഞങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ട. ഞങ്ങൾക്ക് നിങ്ങളിൽ നിന്ന് മതേതര്വതം പഠിപ്പിക്കണ്ട എന്നുമായിരുന്നു ഹിമന്ത വിശ്വശർമയുടെ പരാമർശം.