
ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ
പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ സ്ത്രീ വോട്ടർമാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആരംഭിച്ച സാനിറ്ററി പാഡ് വിതരണ ക്യാംപെയിൻ വിവാദത്തിൽ. പ്രിയദർശിനി ഉദാൻ യോജന എന്ന പേരിൽ സംസ്ഥാനത്തുടനീളം 5 ലക്ഷത്തോളം സ്ത്രീകൾക്ക് രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ വിതരണം ചെയ്യാനാണ് കോൺഗ്രസ് പദ്ധതി.
വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ ബിഹാർ കോൺഗ്രസ് പ്രസിഡന്‍റ് രാജേഷ് കുമാർ ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസിന്‍റെ നേതൃത്വത്തിലാവും വിതരണം നടത്തുക.
അതേസമയം, സ്ത്രീകളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ വിതരണം ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് ഒരു സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ബിജെപി വിമർശിച്ചു.
എന്നാൽ ഇതുപോലെ സാനിറ്ററി പാഡ് വിതരണം കോൺഗ്രസ് കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്.