

അജയ് റായി
അയോധ‍്യ: ഉത്തർ പ്രദേശിലെ കോൺഗ്രസ് അധ‍്യക്ഷൻ അജയ് റായിയെ പൊലീസ് വീട്ടുതടങ്കലിലാക്കി. അയോധ‍്യയിലെ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ അജയ് റായിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാമക്ഷേത്രം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനിടെയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. എംപിമാരായ കിഷോരി ലാൽ ശർമ, രാകേഷ് റാത്തോഡ്, ഉജ്ജ്വൽ രമൺ സിങ്, തനൂജ് പുനിയ എന്നിവരും അജയ് റായിക്കൊപ്പം ക്ഷേത്രം സന്ദർശിക്കാനുള്ള പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ക്ഷേത്രം സന്ദർശിക്കുന്ന കാര‍്യം ഭരണകൂടത്തെ നേരത്തെ അറിയിച്ചിരുന്നുവെന്നും അയോധ‍്യയിലുള്ള ഒരു ഹോട്ടലിലാണ് അജയ് റായിയെ തടങ്കലിലാക്കിയതെന്നും കോൺഗ്രസ് വ‍്യക്തമാക്കി.
അതേസമയം, ലവ് കുഷ് മിശ്ര, അവിനാശ് ശുക്ല, രാമശങ്കർ യാദവ് എന്നിവർ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. മോഷണം, വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കവർന്ന സ്വത്ത് സ്വീകരിക്കൽ എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ക്ഷേത്രത്തിന്‍റെ പണം ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത‍്യേക അന്വേഷണ സംഘത്തിനെ രൂപീകരിച്ചിരുന്നു. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.