ന്യൂഡൽഹി: അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി വാദ്‌രയും മത്സരിച്ചേക്കുമോ എന്ന് ഇന്നറിയാം. കോൺഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. മെയ് 20നാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.
അമെഠിയിൽ മെയ് ആദ്യം രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് മണ്ഡലത്തിലെ പ്രാദേശിക നേതാക്കൾ അവകാശപ്പെടുന്നത്. വയനാട്ടിൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അമേഠിയുടെ കാര്യത്തിൽ നിലപാട് വൈകില്ല. 2004 മുതൽ അമേഠിയിൽ ജയിച്ചുവന്ന രാഹുൽ 2019 ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് തോൽക്കുകയായിരുന്നു. ഇത്തവണ രാഹുൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം എന്നന്നേക്കുമായി കോൺഗ്രസിനു നഷ്ടമാകുമെന്നാണ് യുപി നേതാക്കളുടെ വാദം.
സമാജ്‌വാദി പാര്‍ട്ടിയുമായി യുപിയിൽ സീറ്റ് ധാരണയുള്ള കോൺഗ്രസ് 17 മണ്ഡലങ്ങളിലാണു മത്സരിക്കുന്നത്. എസ്പി 63 സീറ്റുകളിൽ. നെഹ്റു കുടുംബത്തിന്‍റെ ശക്തികേന്ദ്രങ്ങളായി പരിഗണിച്ചിരുന്ന അമേഠിക്കും റായ്ബറേലിക്കും പുറമെ, വാരാണസി, ഗാസിയാബാദ്, കാണ്‍പുര്‍ തുടങ്ങിയ മണ്ഡലങ്ങളും കോൺഗ്രസിനാണ്.