
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഛത്തീസ്ഡഢിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. ജാതി സെൻസസ്, കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ .
രാജ്നന്ദ്ഗാവിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ പട്ടികജാതി, ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ, ജനറൽ വിഭാഗത്തിലുള്ളവർ, ന്യൂനപക്ഷക്കാർ എന്നിവർക്കായി സർവേ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് വെറും രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയുള്ളതല്ലെന്നും പിന്നോക്കകാർക്ക് സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതാണെന്നും ഇത് സാധാരണക്കാർക്കു വേണ്ടി സർക്കാർ നടപ്പാക്കുന്ന ഒരു പ്രത്യേക നയമാണെന്നും അദ്ദേഹം പറഞ്ഞു.
500 രൂപയ്ക്ക് ഗ്യാസ് സിലണ്ടർ, മുഖ്യമന്ത്രിയുടെ ആവാസ് യോജനയിലൂടെ 17 ലക്ഷം ആളുകൾക്ക് വീട്, കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം, ഖൂബ്ചന്ദ് ബാഗേൽ സ്വാസ്ത്യ സഹായത യോജനയ്ക്ക് കീഴിൽ 10 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, കൂടാതെ ബിസിനസുകൾക്ക് നിലവിലുള്ള 40 ശതമാനത്തിൽ നിന്ന് 50 ശതമാനം വരെ വായ്പ എഴുതിത്തള്ളൽ തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ. രണ്ടു ഘട്ടങ്ങളായാണ് ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് നടക്കുന്നുത്. ആദ്യ ഘട്ടം ഈ മാസം 7 നും രണ്ടാം ഘട്ടം 17 നും നടക്കും ഡിസംബർ 3 നാണ് വോട്ടെണ്ണൽ.