ഹിമാചലിൽ രാഷ്‌ട്രീയ കുതന്ത്രം തുടരുന്നു; കോൺഗ്രസ് മന്ത്രി രാജിവച്ചു

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപിയുടെ പതിവ് ഹിമാചൽ പ്രദേശിലും ആവർത്തിക്കുന്നു
വിക്രമാദിത്യ സിങ്.
വിക്രമാദിത്യ സിങ്.
Updated on

ഷിംല: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി ശൈലി ഹിമാചൽ പ്രദേശിലും ആവർത്തിക്കാൻ ശ്രമം. ഭരണപക്ഷ എംഎഎൽമാരെക്കൊണ്ട് കൂറുമാറി വോട്ട് ചെയ്യിച്ച് രാജ്യസഭാ സ്ഥാനാർഥിയെ ജയിപ്പിച്ച ബിജെപി, ഇവിടെ സർക്കാരിനു ഭൂരിപക്ഷമില്ലെന്ന തെളിയിക്കാനുള്ള ശ്രമത്തിലാണ്.

ഇതിനിടെ, കോൺഗ്രസ് മന്ത്രിയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ മകനുമായ വിക്രമാദിത്യ സിങ് സംസ്ഥാന മന്ത്രിസഭയിൽ നിന്നു രാജിവച്ചതും ഇതേ കുതന്ത്രത്തിന്‍റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

68-അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുണ്ട്. ബിജെപിക്ക് 25 മാത്രം. എന്നിട്ടും ഏക രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാണ് വിജയിച്ചത്. ആറ് കോൺഗ്രസ് എംഎൽഎമാരും കോൺഗ്രസിനെ പിന്തുണച്ചിരുന്ന മൂന്നു സ്വതന്ത്രരും കൂറുമാറി ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തെന്നാണ് കണക്കാക്കുന്നത്.

ഇക്കൂട്ടത്തിലൊരാൾ മന്ത്രി കൂടിയായ വിക്രമാദിത്യ സിങ് ആയിരുന്നു എന്ന സൂചനയാണ് അദ്ദേഹത്തിന്‍റെ രാജിയിലൂടെ പുറത്തുവരുന്നത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എംഎൽഎമാരെ അവഗണിക്കുന്നു എന്നും, തന്‍റെ അച്ഛൻ അന്തരിച്ച വീരഭദ്ര സിങ്ങിനെ അനാദരിക്കുന്നു എന്നും ആരോപിച്ചാണ് വിക്രമാദിത്യ സിങ്ങിന്‍റെ രാജി.

ബജറ്റ് സമ്മേളനം കഴിയും മുൻപ് തന്നെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള തന്ത്രമാണ് പ്രതിപക്ഷത്തുള്ള ബിജെപി മെനയുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ തന്നെ സർക്കാരിനെ വീഴ്ത്താനുള്ള സാധ്യതയും ഇപ്പോൾ സജീവമാണ്. ഇതിന്‍റെ ഭാഗമാണ് ബജറ്റ് പാസാക്കാൻ ശബ്ദ വോട്ടിനു പകരം രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യ ബാലറ്റിൽ ബജറ്റ് പാസായില്ലെങ്കിൽ സർക്കാർ രാജിവയ്ക്കേണ്ടി വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com