കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബഗുയതിയിൽ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. അർജുൻപുർ വെസ്റ്റ് പാരയിൽ ശനിയാഴ്ച രാത്രിയാണു സംഭവം. ഇരുവിഭാഗങ്ങൾ തമ്മിൽ ഇഷ്ടിക ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
തൃണമൂൽ പ്രവർത്തകൻ സഞ്ജീവ് ദാസാണു കൊല്ലപ്പെട്ടത്. ഇയാൾക്കെതിരേ ആയുധ നിയമവുമായി ബന്ധപ്പെട്ടതടക്കം 11 കേസുകളുണ്ട്. കേസിൽ 13 പേരെ അറസ്റ്റ് ചെയ്തു. പ്രാദേശിക കൗൺസിലറാണ് ആക്രമണത്തിനു നേതൃത്വം നൽകിയതെന്നു ദാസിന്റെ കുടുംബം ആരോപിച്ചു.
അതിനിടെ, തന്നെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തക സരസ്വതി സർക്കാർ പരാതി നൽകി.