18 വർഷത്തെ നിയമ പോരാട്ടം, ഒടുവിൽ 44 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തി ദമ്പതികൾ; നഷ്ടപരിഹാരം 3.07 കോടി രൂപ!
ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്നുള്ള ദമ്പതികൾ തങ്ങളുടെ 44 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തി. നീണ്ട 18 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഇരുവരും ബന്ധം വേർപ്പെടുത്തിയത്. 73 കാരിയായ ഭാര്യക്ക് നഷ്ടപരിഹാരമായി 3.07 കോടി രൂപ നൽകാമെന്ന് 70 കാരനായ ഭർത്താവ് കോടതിയിൽ സമ്മതിച്ചു. ഇതിനായി പതിറ്റാണ്ടുകളോളം ഇരുവരും അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ വേർപെടുത്തി. സെറ്റിൽമെന്‍റിനായി ഭർത്താവ് തന്‍റെ ഭൂമി വിറ്റു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മധ്യസ്ഥ ഒത്തുതീർപ്പിലൂടെയാണ് കേസ് അവസാനിച്ചത്.
1980 ഓഗസ്റ്റ് 27നായിരുന്നു ഇവരുടെ വിവാഹം. ഇരുവർക്കും രണ്ട് പെൺകുട്ടികളും ഒരു മകനുമുണ്ടായി. എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവരാൻ തുടങ്ങി. ഇത് അവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. തുടർന്ന് 2006 മെയ് 8ന് ഇരുവരും വേർപിരിയാന്‍ തീരുമാനിച്ചു. മാനസികമായ പീഡനം ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും 2013ൽ കർണാൽ കുടുംബ കോടതി ഈ ഹർജി തള്ളി. തുടർന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ കേസ് 11 വർഷത്തോളം നീണ്ടപ്പോൾ കോടതി കേസ് മധ്യസ്ഥതയ്ക്കും ഒത്തുതീർപ്പിനും വിട്ടു.
ഒടുവിൽ ഈ വർഷം നവംബറിൽ മധ്യസ്ഥ ചർച്ചയിലാണ് തീരുമാനത്തിലെത്തിയത്. വേർപിരിഞ്ഞ ദമ്പതികളും അവരുടെ മുതിർന്ന കുട്ടികളും വിവാഹബന്ധം വേർപെടുത്തുന്നതിൽ സമ്മതമറിയിച്ചു. 3.07 കോടി രൂപ ജീവനാംശമായി ഭർത്താവ് വാഗ്ദാനം ചെയ്തു. ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റുകൾ, പണം, സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിങ്ങനെയായി നൽകണം. ഭൂമി വിറ്റ് 2.16 കോടി രൂപയും കരിമ്പ് ഉൾപ്പെടെയുള്ള വിളകളിൽ നിന്നുള്ള വരുമാനം, 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവ മുൻ ഭാര്യക്ക് കൈമാറി.
നവംബർ 22-ന് ഒപ്പുവച്ച ഒത്തുതീർപ്പിൽ ഭർത്താവിന്‍റെ സ്വത്തുക്കളിൽ ഭാര്യക്കോ കുട്ടികൾക്കോ ഉണ്ടായിരുന്നേക്കാവുന്ന എല്ലാ അവകാശവും ഇതോടെ അവസാനിപ്പിച്ചു. ഒന്നാം കക്ഷിയുടെ മരണത്തിനു ശേഷവും, രണ്ടാമത്തെയും മൂന്നാമത്തെയും കക്ഷി (ഭാര്യയും മക്കളും) എസ്റ്റേറ്റിന്‍റെ മേൽ ഒരു അവകാശവാദവും ഉന്നയിക്കില്ലെന്നും കരാറിൽ പറയുന്നു. ജസ്റ്റിസ് സുധീർ സിംഗ്, ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് ഒത്തുതീർപ്പാക്കിയത്.