ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലാ കോടതിയിൽ കീഴടങ്ങിയ രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി ഉടൻ തന്നെ സ്വീകരിക്കുകയായിരുന്നു. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മുപ്പത്തിയേഴാം ദിവസത്തിലെത്തി നിൽക്കുമ്പോഴാണ് രാഹുലിന് കോടതിയിൽ ഹാജരാകേണ്ടി വന്നത്. ഇതിനായി യാത്രയ്ക്ക് ഇടവേള നൽകിയിരിക്കുകയാണ്. യാത്ര ഇന്ന് ഉച്ചക്കഴിഞ്ഞ് പുനരാരംഭിക്കും.
ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് 4നാണ് രാഹുലിനെതിരേ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് ആയിരുന്ന അമിത് ഷായെ രാഹുൽ കൊലപാതകി എന്നു പരാമർശിച്ചതാണ് കേസിന് ആസ്പദമായ സംഭവം.
രാഹുലിന്‍റെ പരാമർശം ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ തന്നെ ആഴത്തിൽ മുറിവേൽപ്പിച്ചതായി മിശ്ര ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ തെളിവുകൾ ഹാജരാക്കിയാൽ രണ്ടു വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന ആരോപണമാണ് രാഹുലിന് നേരെ ഉയർന്നിരിക്കുന്നത്.