
സൂറത്ത്: ബ്രാഹ്മണ സമുദായത്തിനെതിരായ പരാമർശത്തിന്‍റെ പേരിൽ, സംവിധായകനും നടനുമായ അനുരാഗ് കശ്യപിന് കോടതി നോട്ടീസ്. മേയ് ഏഴിന് സൂറത്ത് കോടതിക്കു മുൻപാകെ ഹാജരാവാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.എൽ. ത്രിവേദി ആവശ്യപ്പെട്ടു. സൂറത്തിലെ അഭിഭാഷകനായ കമലേഷ് റാവലിന്‍റെ ഹർജിയിലാണ് നോട്ടീസ്.
സാമൂഹിക പരിഷ്കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന ആനന്ദ് മഹാദേവൻ ചിത്രം ഫൂലെയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു അനുരാഗ് കശ്യപ് വിവാദ പരാമർശം നടത്തിയത്.
ബ്രാഹ്മണരുടെ മേല്‍ മൂത്രമൊഴിക്കുമെന്നായിരുന്നു അനുരാഗ് കശ്യപിന്‍റെ പ്രതികരണം. ഫൂലെ വിവാദവുമായി ബന്ധപ്പെട്ട അനുരാഗിന്‍റെ പോസ്റ്റിനു താഴെ വന്ന കമന്‍റിന് മറുപടി പറയവെ ആയിരുന്നു വിവാദപരാമര്‍ശം. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്ത് അനുരാഗ് മാപ്പു പറഞ്ഞിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) 196, 197, 351, 352, 353, 356 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.