

'അതിജീവിതയുടെ മൊഴിൽ വിശ്വാസം'; തെളിവുകൾ അനുകൂലമല്ലാതിരുന്നിട്ടും ബാലാത്സംഗ കേസ് ശരിവച്ച് കോടതി
ഗാങ്ടോക്ക്: തെളിവുകൾ പ്രതികൂലമായിട്ടും ബാലാത്സംഗ കേസ് ശരിവച്ച് സിക്കിം ഹൈക്കോടതി. പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കാൻ അതിജീവിതയുടെ മൊഴി പര്യാപ്തമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376(1) പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
തിരിച്ചറിയൽ പരേഡും മെഡിക്കൽ തെളിവുകളും സാഹചര്യതെളിവുകളുമടക്കം പ്രതിയെ പിന്തുണച്ചു. ഫോറൻസിക് റിപ്പോർട്ട് വരെ നെഗറ്റീവായി. എന്നിരുന്നാലും പരാതിക്കാരി കൃത്യമായി മൊഴി നൽകിയത് അസാധുവാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
2022 മാര്‍ച്ച് 22-ന് ട്യൂഷന്‍ ക്ലാസിന് പോയ മകളെ കാണാനില്ലെന്ന് കാണിച്ച് അതിജീവിതയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ് ആരംഭിക്കുന്നത്. അന്വേഷണത്തിനിടയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.
ബസിനുള്ളിൽ വച്ച് പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന് അതിജീവിത കോടതിയിലും മജിസ്ട്രേറ്റിന് മുന്നിലും മൊഴി നല്‍കി. പ്രതി ഓടിച്ചിരുന്ന ബസിനുള്ളില്‍ വച്ച് അതിജീവിതയെ ബലാത്സംഗം ചെയ്തതായി ചൂണ്ടിക്കാട്ടി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ പെൺകുട്ടിക്ക് സ്വകാര്യഭാഗത്തിലുൾപ്പെടെ പരുക്കുകൾ പറ്റിയതായി കണ്ടെത്തിയിരുന്നു. ബസിലെ ഉടമ പ്രതി ബസ് ഓടിച്ചിരുന്നതായും ബസിലൊരു പെൺകുട്ടി ഉണ്ടായിരുന്നതായും മൊഴി നൽകി, പമ്പ് ഉടമയും സമാനയായ മൊഴി നൽകിയിട്ടുണ്ട്. ഇവയെല്ലാം പ്രോസിക്യൂഷൻ വാദത്തെ ശരിവയ്ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.