
കൊവിഡ്-19 വ്യാപനം: ആശങ്ക വേണ്ടെന്ന് കേന്ദ്രം; നിരീക്ഷണം ശക്തമാക്കി
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്നു കേന്ദ്ര സർക്കാർ. എത്ര വേഗത്തിൽ എവിടേക്കൊക്കെ കേസുകൾ വ്യാപിക്കുന്നു എന്നതും, ഇതിൽ എത്രയെണ്ണം ഗുരുതരമാകുമെന്നതും നിരീക്ഷിച്ചുവരുകയാണ്. നിലവിൽ ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണ്. എല്ലാ കേസുകളിലും ജനിതക ശ്രേണി പരിശോധിക്കുന്നുണ്ട്.
എൽഎഫ് 7, എക്സ്എഫ്ജി, ജെഎൻ1, എൻബി 1.8.1 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിവധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഈ പുതിയ വകഭേദങ്ങൾ സ്വാഭാവിക പ്രതിരോധ ശേഷിയിലൂടെയും വാക്സിനിലൂടെയും മറികടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. അതിനാൽ നിലവിലെ കേസുകളുടെ വർധനവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, രാജ്യത്ത് ആകെ കൊവിഡ് കേസുകൾ 1010 ആയി ഉയർന്നു. ഒരാഴ്ചയ്ക്കിടെ 753 പുതിയ കേസുകളും 6 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കേരളം (430), മഹാരാഷ്ട്ര (209), ഡൽഹി (104), ഗുജറാത്ത് (83), എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഏഷ്യൻ രാജ്യങ്ങളിൽ അടുത്തിടെ വ്യാപിച്ച കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ തിങ്കളാഴ്ച തമിഴ്നാട്ടിലും ഗുജറാത്തിലും റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് രാജ്യത്ത് പെട്ടെന്നുള്ള വർധനയ്ക്കു കാരണമെന്നാണ് അനുമാനം.