
കൊല്‍ക്കൊത്ത: മുതിര്‍ന്ന സിപിഎം നേതാവും മുൻ പാർലമെന്‍റ് അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബസുദേബ് ആചാര്യ ഏതാനും വർഷങ്ങളായി മകൻ്റെ വസതിയിൽ കഴിഞ്ഞുവരികയായിരുന്നു.
1942 ജൂൺ 11-ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ജനിച്ച ബസുദേബ് ആചാര്യ റാഞ്ചി സർവ്വകലാശാലയിലും, കൊൽക്കൊത്ത സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് 1975 ഫെബ്രുവരി 25-ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു.
ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ നേതൃനിരയിലേക്ക് എത്തിച്ചു. 1980-ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1984 മുതൽ 2014 വരെ തുടർച്ചയായി 9 തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തിൽനിന്നുള്ള എംപിയായിരുന്നു ബസുദേബ്. 2014ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മുൻമുൻ സെന്നിനോട് പരാജയപ്പെട്ടു.
1981-ൽ സി.പി.ഐ. (എം)-ൻ്റെ പുരുലിയ ജില്ലാ കമ്മിറ്റി, 1985 മുതൽ സി.പി.ഐ. (എം)-ൻ്റെ പശ്ചിമ ബംഗാൾ ഘടകത്തിൻ്റെ സംസ്ഥാന കമ്മിറ്റി, എന്ന് തുടങ്ങി ദീർഘകാലം സിപിഎമ്മിൻ്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും ബസുദേബ് അംഗമായിരുന്നു.