കോൽക്കത്ത: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുത്താൻ തങ്ങൾ ബഹിഷ്കരിക്കുമെന്നു ഭീഷണി മുഴക്കി സിപിഎം. രാഹുലിന്റെ യാത്ര നാളെ പശ്ചിമ ബംഗാളിലേക്കു കടക്കാനിരിക്കെയാണു പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത കൂടുതൽ രൂക്ഷമായത്.
തൃണമൂൽ കോൺഗ്രസ് നേതാവു കൂടിയായ മുഖ്യമന്ത്രി മമത ബാനർജി അവസരവാദിയാണെന്നും അവർക്കൊപ്പം മത്സരിക്കാനില്ലെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു മമതയ്ക്കെതിരേ സിപിഎമ്മും രംഗത്തെത്തിയത്. തൃണമൂലിനെ യാത്രയിൽ ഉൾപ്പെടുത്തില്ലെന്നു ഉറപ്പുനൽകണമെന്നു കോൺഗ്രസ് നേതൃത്വത്തോടു സിപിഎം ആവശ്യപ്പെട്ടു.
മണിപ്പുരിൽ നിന്നു മഹാരാഷ്ട്രയിലേക്കു 15 സംസ്ഥാനങ്ങളിലൂടെ നടത്തുന്ന യാത്രയിൽ "ഇന്ത്യ' ഗ്രൂപ്പിലെ ഘടകകക്ഷികളെ ക്ഷണിക്കുമെന്നു കോൺഗ്രസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുതിർന്ന നേതാവ് സിപിഎം പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലിമിനെ വിളിച്ചപ്പോഴാണ് തൃണമൂലിനെ മാറ്റിനിർത്തണമെന്ന നിബന്ധന മുന്നോട്ടുവച്ചത്. തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ബിജെപിക്ക് സഹായം നൽകുകയാണെന്നാണു സിപിഎമ്മിന്റെ ആരോപണം.
തൃണമൂൽ കോൺഗ്രസിനെയും യാത്രയിലേക്കു ക്ഷണിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തെ ലോക്സഭാ സീറ്റുകൾ പങ്കിടുന്നതിനെച്ചൊല്ലിയുള്ള ഭിന്നത മൂലം അവർ പങ്കെടുത്തേക്കില്ലെന്നാണു കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഇപ്പോഴത്തെ ഭിന്നതകളൊന്നും തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നു രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഭാഗമായി സിപിഎമ്മിനു സീറ്റ് നൽകില്ലെന്നാണ് മമതയുടെ നിലപാട്. കോൺഗ്രസിന് രണ്ടു സീറ്റുകളാണ് മമത നീക്കിവയ്ക്കുന്നത്. തൃണമൂലുമായി സഖ്യത്തിനില്ലെന്നു സിപിഎമ്മും പറയുന്നു. കോൺഗ്രസാകട്ടെ, കൂടുതൽ സീറ്റ് വേണമെന്ന നിലപാടിലാണ്.