ന്യൂഡൽഹി: ഇന്ത്യൻ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽകെ അവാർഡിന് പ്രശസ്ത ബോളിവുഡ് നടി വഹീദാ റഹ്മാൻ അർഹയായി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
1972 ൽ പദ്‌മശ്രീയും 2011ൽ പദ്‌മഭൂഷണും ലഭിച്ചിരുന്ന വഹീദ റഹ്മാന്‍റെ ശ്രദ്ധേയമായ സിനിമകളിൽ പ്യാസ, കാഗസ് കെ ഫൂൽ, ചൗദ്‌വി കാ ചന്ദ്, സാഹിബ് ബീവി ഗുലാം തുടങ്ങിയവ ഉൾപ്പെടുന്നു.
5 പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന വഹീദാ റഹ്മാന്‍ 90 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
1955ൽ " റോജുലു മറായി" എന്ന തെലുങ്ക് ചിത്രത്തിൽ ഐറ്റം ഡാന്‍സിലൂടെയാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്. 1972ൽ പുറത്തിറങ്ങിയ ത്രിസന്ധ്യ എന്ന മലയാളം സിനിമയിലും വേഷമിട്ടു.
അഭിനയത്തിൽ നിന്നും ഒരിടവേള എടുത്തിരുന്ന വാഹിദ പിന്നീട് 2002ൽ " ഓം ജയ് ജഗദീഷ്" എന്ന ചിത്രത്തിലൂടെയാണ് തിരികെ എത്തുന്നത്. വാട്ടർ, മേ ഗാന്ധി കോ നഹിൻ മാര, രംഗ് ദേ ബസന്തി, വിശ്വരൂപം 2, ഡൽഹി 6 എന്നീ ചിത്രങ്ങളിലെ ക്യാരക്‌ടർ റോളുകളിലൂടെ തന്‍റെ രണ്ടാം വരവ് ഗംഭീരമാക്കി.