

ലഖ്നൗ: മധ്യപ്രദേശിൽ ബിജെപി പ്രവർത്തകന്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശിൽ ദളിത് യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ദളിത് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം നിർബന്ധിച്ച് ചെരുപ്പ് നക്കിക്കുന്നതും വീഡിയോയിൽ കാണാം.
വൈദ്യുതി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈന്‍മാനാണ് ദളിത് യുവാവിനെ കൊണ്ട് കാലുനക്കിച്ചത്. ജൂലൈ 6ന് നടന്ന സംഭവത്തിന്‍റെ വീഡിയോ ഇപ്പോഴാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ബലാദിഹ് ഗ്രാമത്തിലെ മാതൃസഹോദരന്‍റെ വീട്ടിൽ എത്തിയതായിരുന്നു ദളിത് യുവാവായ രാജേന്ദ്രന്‍.
കുറച്ചു നാളായി വീട്ടിൽ വൈദ്യുതി തകരാർ ഉണ്ടായിരുന്നു. രാജേന്ദ്രന്‍ എന്നാൽ ഇവിടെയെത്തി ഈ പ്രശനം പരിഹരിച്ചു നൽകി. ഇതിന് പിന്നാലെ ഒധാത ഗ്രാമത്തിലെ താമസക്കാരനായ ലൈൻമാൻ തേജ്ബാലി സിംഗ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കൂടാതെ തേജ്ബാലി സിംഗ് യുവാവിനെ കൊണ്ട് കാലുനക്കിക്കുകയും ചെയ്തു. ഇയാളുടെ മർദ്ദനത്തിൽ യുവാവിന്‍റെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.