
ധാക്ക: അതിശക്തമായി വീശിയടിച്ച മോക്ക ചുഴലിക്കാറ്റിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. മ്യാൻമറിലും ബംഗ്ലാദേശിലുമാണ് ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുന്നു. മ്യാൻമറിൽ 24 മണിക്കൂറിനിടെയാണ് അഞ്ച് മരണം രേഖപ്പെടുത്തിയത്. ഇരു രാജ്യങ്ങളിലും ശക്തമായ മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. മ്യാൻമറിനെയാണ് മോക്ക കാര്യമായി ബാധിച്ചിരിക്കുന്നത്.
കനത്ത മഴയും വെള്ളക്കെട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സിത്വേ നഗരത്തിൽ ആശവിനിമയ സംവിധാനങ്ങൾ ഭാഗികമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നഗരം ഏതാണ്ട് 90 ശതമാനത്തോളം തകർന്ന അവസ്ഥയിലാണ്. നിരവധി വീടുകളുടെ മേൽക്കൂരകൾ ശക്തമായ കാറ്റിൽ തകർന്നു. മോക്ക മുന്നറിയിപ്പിനെ തുടർന്ന് മ്യാൻമറിൽ 1000 പേരെ മാറ്റി പാർപ്പിച്ചിരുന്നു. ശക്തമായ കാറ്റിലും മഴയിലും 700 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടോടെ മ്യാൻമറിലെ രാഖിനിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. വൈകിട്ട് 4 മണിയോടെ കാറ്റ് ദുർബലമായെങ്കിലും പ്രദേശത്തെ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടർന്നു. 5 അടിയോളം ഉയരത്തിലാണ് വെള്ളമൊഴുകുന്നതെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയിലാണ് മോക്ക വീശിയടിച്ചത്. മൊബൈൽ ടവറുകൾ, ബോട്ടുകൾ, ടൗൺഷിപ്പുകൾ എന്നിവയെല്ലാം കാറ്റിൽ തകർന്നിട്ടുണ്ട്. സിത്വേയിലെ ദുരിതാശ്വാസ ക്യാംപുകളിൽ വേണ്ടത്ര ഭക്ഷണം ലഭ്യമാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നിരവധി പേരാണ് ക്യാംപുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലും മുന്നറിയിപ്പ്
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി മോക്ക ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. നാഗാലാൻഡ്, മണിപ്പൂർ, തെക്കൻ അസം, എന്നിവിടങ്ങളിലെല്ലാം ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ചു ദിവസങ്ങളിൽ വടക്കൻ സംസ്ഥാനങ്ങളിൽ പരക്കെ മഴ ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പു നൽകുന്നു.
അരുണാചൽ പ്രദേശിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മേയ് 16ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 18 വരെ നാഗാലാൻഡ്, മണിപ്പൂർ, മിസോറം, സ്റ്റസം, ത്രിപുര എന്നിവിടങ്ങളിലും കനത്ത മഴ ഉണ്ടായേക്കാം.