
യുപിയിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആളൊഴിഞ്ഞ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ 2 പേർ പിന്തുടർന്ന് തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിരയായ യുവതിയെ പ്രതികൾ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പ്രതികളായ അങ്കുര്‍ വര്‍മ(21), ഹര്‍ഷിത് പാണ്ഡെ(22) എന്നിവരെ പൊലീസ് ഏറ്റുമുട്ടലിലൂടെ പൊലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി നിലവില്‍ ചികിത്സയിലാണ്.
ഓഗസ്റ്റ് 11 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ബന്ധുവിന്‍റെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന 21-കാരിയെ പ്രതികൾ ബൈക്കിൽ തട്ടിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബല്‍റാംപുരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളും പൊലീസ് എയ്ഡ്‌പോസ്റ്റും സ്ഥിതിചെയ്യുന്നതിന് സമീപത്ത് വച്ചാണ് ഈ ക്രൂര സംഭവം നടത്ത്. രാത്രി ഏറെവൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുറ്റിക്കാട്ടില്‍നിന്നും യുവതിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ പ്രതികള്‍ ബൈക്കുകളില്‍ പിന്തുടരുന്നതിന്‍റെയും രക്ഷപ്പെടുന്നതിനായി യുവതി വേഗത്തില്‍ ഓടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബോധം വീണ്ടെടുത്തതിന് പിന്നാലെയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന വിവരം വെളിപ്പെടുത്തിയത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സംഭവത്തിന്‍റെ ആഘാതത്തിലാണ് ഉള്ളതെന്നും ഡോക്റ്റർമാർ അറിയിച്ചു. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എഎസ്പി വിശാല്‍ പാണ്ഡെയും മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകളും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് രണ്ട് പേരെയും തിരിച്ചറിഞ്ഞു. തുടർന്ന് ബുധനാഴ്ച പുലര്‍ച്ചെയോടെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ശ്രമിച്ചു. പൊലീസിന് നേരേ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലുണ്ടായെതെന്നും പൊലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു. പ്രതികൾ നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്. നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയതെന്നും സംഭവത്തില്‍ കൂടുതല്‍പ്രതികളുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പൊലീസിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് എയ്ഡ്‌പോസ്റ്റും ജില്ലാ മജിസ്‌ട്രേറ്റ്, എസ്പി തുടങ്ങിയവരുടെ വസതികള്‍ സ്ഥിതിചെയ്യുന്ന മേഖലയിലാണ് സംഭവം ഉണ്ടായതെന്നും എന്നിട്ടും എന്നിട്ടും ഇവിടെയുള്ള സിസിടിവി ക്യാമറകളടക്കം തകരാറിലുള്ളത് പൊലീസിന്‍റെ ഭാഗത്തുള്ള ഗുരുകര വീഴ്ചയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.