ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവിനെതിരേയുള്ള അപകീർത്തിക്കേസ് റദ്ദാക്കി സുപ്രീം കോടതി. ഇന്നത്തെ കാലത്ത് ഗുജറാത്തികൾക്ക് മാത്രമേ തട്ടിപ്പു നടത്താൻ കഴിയൂ, അവരുടെ തട്ടിപ്പുകൾ പൊറുക്കപ്പെടും എന്ന പ്രസ്താവനയാണ് തേജസ്വിയെ കുരുക്കിലാക്കിയിരുന്നത്. 2023 മാർച്ചിലായിരുന്നു വിവാദമായ പ്രസ്താവന. ഈ പ്രസ്താവന പിന്നീട് തേജസ്വി പിൻവലിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കുകയാണെന്ന് ജസ്റ്റിസ്മാരായ എ.എസ്. ഓക, ഉജ്ജൽ ഭൂയൻ, എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചത്. പ്രസ്താവന പിൻവലിച്ചു കൊണ്ട് പ്രസ്താവന നൽകാൻ കോടതി കഴിഞ്ഞ ജനുവരി 29ന് തേജസ്വിയോട് ആവശ്യപ്പെട്ടിരുന്നു.
അഹമ്മദാബാദ് കോടതിയിൽ ഗുജറാത്ത് സ്വദേശിയായ ഹരേഷ് മേഹ്തയാണ് തേജസ്വിക്കെതിരേ ഹർജി ഫയൽ ചെയ്തിരുന്നത്. തേജസ്വിയുടെ പരാമർശം എല്ലാ ഗുജറാത്തികളെയും അപകീർത്തിപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്.