

നിർമാണ തൊഴിലാളികൾക്ക് 10000 രൂപയുടെ ധനസഹായം
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാംഘട്ടം പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്കുമാണ് ഹാജരാകാൻ അനുമതി നൽകിയിരിക്കുന്നത്. ബാക്കിയുള്ള ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള മാനദണ്ഡങ്ങൾ തൊഴിൽ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കി.
ഡിസംബർ 18 മുതൽ ഈ നിയന്ത്രണം നിലവിൽ വരും. ജയിലുകൾ, ആരോഗ്യ സേവനങ്ങൾ, പൊതു ഗതാഗതം, വൈദ്യുതി തുടങ്ങി ആവശ്യ സർവീസുകൾക്ക് നിയന്ത്രണത്തിൽ ഇളവുണ്ട്.
നിയന്ത്രണം കടുപ്പിച്ചതോടെ ജോലി നഷ്ടപ്പെട്ട നിർമാണ തൊഴിലാളികൾക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിക്കും. ഗ്രാപ് സ്റ്റേജ് 3 പ്രകാരം 16 ദിവസമാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. ഈ കാലയളവിൽ നഷ്ടപരിഹാരം രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കാണ് തുക ലഭിക്കുക. തൊഴിലാളികൾ ആശ്വാസമായിട്ട് രജിസ്ട്രേഷൻ പോർട്ടൽ തുറന്നിട്ടുണ്ട്. അതിനിടെ ബുധനാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാര സൂചികയിൽ നേരിയ പുരോഗതിയുണ്ട്.
എന്നാലും അതിരൂക്ഷം എന്ന വിഭാഗത്തിലാണ് ഉള്ളത്. ഡൽഹിയിലെ പല പ്രദേശങ്ങളിലും പുക മഞ്ഞ് രൂപപ്പെട്ടുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞതായാണ് വിവരം.