
ന്യൂഡൽഹി: ഡൽഹിയിലെ ബിജെപിയുടെ വിജയത്തിനു പിന്നാലെ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ചകളും തുടങ്ങി. അരവിന്ദ് കെജ്‌രിവാളിനെ അട്ടിമറിച്ച മുൻ എംപി പർവേഷ് സാഹിബ് സിങ് വർമയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയെ നിയമസഭാ കക്ഷി തീരുമാനിക്കുമെന്നും നേതൃത്വം അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഹിണിയിൽ നിന്നു വിജയിച്ച വിജേന്ദർ ഗുപ്തയാണു സാധ്യത കൽപ്പിക്കുന്ന മറ്റൊരു പ്രമുഖൻ. എഎപിയുടെ തരംഗം കണ്ട മുൻ തെരഞ്ഞെടുപ്പുകളിലും രോഹിണിയിൽ വിജയിച്ചത് ഗുപ്ത തന്നെയായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവും ഗുപ്തയുടെ മുതൽക്കൂട്ടാണ്.
രജൗരി ഗാർഡനിൽ നിന്നു വിജയിച്ച മജീന്ദർ സിങ് സിർസ സിഖ് സമുദായത്തിൽ നിന്നുള്ള നേതാവാണ്. പഞ്ചാബിൽ ബിജെപിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നത് സിർസയെ പരിഗണിക്കുന്നതിലേക്കു നയിച്ചേക്കാം.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ദളിത് നേതാവുമായ ദുഷ്യന്ത് ഗൗതം, മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന എന്നിവരുടെ പേരും ഉയരുന്നുണ്ട്.
അതിനിടെ, സുഷമ സ്വരാജിന്‍റെ മകളും എംപിയുമായ ബാംസുരി സ്വരാജ്, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരെയും തള്ളിക്കളയാനാവില്ലെന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.