ന്യൂഡൽഹി: ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ് ഘട്ടിലെത്തി ആദരവ് അർപ്പിച്ച്, കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചതിനു ശേഷം പാർട്ടി ഓഫിസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു ശേഷമാണ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് തിരിച്ചു പോയത്. ഭാര്യ സുനിത കെജ്‌രിവാൾ, ആം ആദ്മി നേതാക്കളായ അതിഷി, കൈലാഷ് ഹേലോട്ട്, സൗരഭ് ഭരദ്വാജ്, എംപിമാരായ സഞ്ജയ് സിങ്, സന്ദീപ് പതക് എന്നിവരും കെജ്‌രിവാളിനെ അനുഗമിച്ചിരുന്നു.
അഴിമതി ചെയ്തതു കൊണ്ടല്ല ഏകാധിപത്യത്തിനെതിരേ ശബ്ദമുയർത്തിയതിനാലാണ് താൻ വീണ്ടും ജയിലിലേക്ക് തിരിച്ചു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 21 ദിവസമാണ് സുപ്രീം കോടതി അനുവദിച്ചത്. ആ 21 ദിവസവും മറക്കാനാകാത്തതാണ്. അതിൽ ഒരു മിനിറ്റ് പോലും ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല. ആം ആദ്മി പാർട്ടിക്ക് രണ്ടാം സ്ഥാനം മാത്രമാണുള്ളത്. ആദ്യ സ്ഥാനം രാജ്യത്തിനു തന്നെയാണ്.
രാജ്യത്തെ രക്ഷിക്കുന്നതിനായാണ് ഞാൻ പ്രചരണം നടത്തിയത്. എൻഡിഎ മൂന്നാമതും അധികാരത്തിലേറുമെന്ന എല്ലാ എക്സിറ്റ് പോളുകളും വ്യാജമാണെന്നും കെജ്‌രിവാൾ പറഞ്ഞു.
കെജ്‌രിവാൾ തിഹാർ ജയിലിൽ എത്തുന്നതിനു മുന്നോടിയായി പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളും ശക്തമാക്കിയിരുന്നു.