ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിൽ വിമോചിതനായി. പുറത്തിറങ്ങിയ കെജ്‌രിവാളിനെ സ്വീകരിക്കാനായി നിരവധി പാർട്ടി പ്രവർത്തകരാണ് തിഹാർ ജയിലിനു മുന്നിൽ എത്തിയിരുന്നത്. ദൈവം തനിക്കൊപ്പമാണെന്നും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്നും കെജ്‌രിവാൾ പ്രതികരിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചക്ക് ഒരു മണിക്ക് വാർത്താസമ്മേളനവും പ്രഖ്യാപിച്ചിട്ടുണ്ട്. ജയിലിൽ അദ്ദേഹത്തെ സ്വീകരിക്കാനായി ഭാര്യ സുനിത കെജ്‌രിവാൾ, മകൾ ഹർഷിത, എഎപി രാജ്യസഭ എംപി സന്ദീപ് പതക് എന്നിവർ എത്തിയിരുന്നു.
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജ്‌രിവാളിന് തെരഞ്ഞെടുപ്പു പ്രചാരണം മുൻ നിർത്തി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 2 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.