നിര്‍മാണ ചെലവ് 12000 കോടി; ഒറ്റ മഴയില്‍ തകര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാത

Potholes formed on the Delhi-Dehradun Expressway

ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാതയില്‍ രൂപപ്പെട്ട കുഴികള്‍

editorial
Updated on

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. 12000 കോടി രൂപ മുടക്കി നിര്‍മിച്ചതാണ് ഈ എക്‌സ്പ്രസ് വേ. പാത കടന്നുപോകുന്ന ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗോഗ്വാൻ ജലാൽപുരിലാണു കുഴികള്‍ രൂപപ്പെട്ടത്.

കുഴിയുടെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തിയതോടെയാണ് വിവരം പുറത്തുവന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദേശീയപാത അതോറിറ്റി അധികൃതര്‍ ഇടപെട്ടു. സംഭവസ്ഥലത്തെത്തിയെ അധികൃതര്‍ അറ്റകുറ്റപ്പണി നടത്തി റോഡ് പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. കോടിക്കണക്കിനു രൂപ ചെലവിട്ട് നിര്‍മിച്ച സുപ്രധാനമായ അതിവേഗ പാത വളരെ പെട്ടെന്ന് തകര്‍ന്നത് രൂക്ഷവിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ കനത്ത മഴയാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്നാണ് ദേശീയപാത അതോറിറ്റി നല്‍കുന്ന വിശദീകരണം.

രാജ്യതലസ്ഥാനമായ ഡല്‍ഹിയെയും ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന 212 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 12 വരി പാതയാണിത്. ഭാഗ്പത്, ഷാംലി, സഹാരണ്‍പൂര്‍ വഴിയാണ് പാത കടന്നുപോകുന്നത്. 2026 ഏപ്രില്‍ 14ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഈ പാതയിലൂടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം 2.5 മണിക്കൂറായി ചുരുങ്ങിയിരുന്നു.

logo
Metro Vaartha
www.metrovaartha.com