ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോവാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര നിലപാട് തേടി ഡൽഹി ഹൈക്കോടതി. സഹായം നൽകാമെന്ന കേന്ദ്ര വാഗ്ദാനം ലംഘിച്ചതിനെതിരേ അമ്മ ഹൈക്കേടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി.
2 ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രത്തിന് കോടതി നിർദേശം . തുടർന്ന് അമ്മ പ്രേമകുമാരിയുടെ ഹർജി നവംബർ 16 ന് പരിഗണിക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ നിർദേശം നൽകുക, മോചനത്തിനായി കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളുടെ വിവരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രേമ കുമാരി ഉന്നയിച്ചിരുന്നത്.
നിമിഷപ്രിയയ്ക്ക് അപ്പീൽ സമർപ്പിക്കാൻ സഹായം നൽകുമെന്നും നഷ്ടപരിഹാരത്തുക സംബന്ധിച്ച ചർച്ച നടത്തുന്നതിന് ഇന്ത്യൻ സംഘത്തിന് യാത്രാനുമതി നൽകുമെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം മാർച്ചിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.